ജീവൻ എന്നാണ് ഈ കഥയിലെ നായകന്റെ പേര്. ഇയാൾ ജീവിക്കുന്നത് സുന്ദരമായ കേരള ഭൂപ്രദേശത്താണ്. പാരമ്പര്യമായി കിട്ടിയ 30 ഏക്കർ സ്ഥലത്ത് രണ്ട് മുറികളുള്ള വീട്ടിൽ ഒറ്റക്കാണ് താമസം. ആകെയുള്ള സന്തത സഹചാരി ഒരു പട്ടിയാണ്. കുറച്ചു കൃഷിയും അധ്വാനവുമൊക്കെയായി ജീവിതം പതുക്കെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം രാത്രി പെയ്ത അതിശക്തമായ മഴയിൽ ഒരു പെൺകുട്ടി ഇയാളുടെ വാതിലിൽ മുട്ടിയത്. അയാൾ അവളെ അകത്തേക്ക് കയറ്റി. അവൾ വല്ലാതെ തണുത്ത് വിറക്കുന്നുണ്ടായിരുന്നു. അയാൾ അവൾക്ക് അയാളുടെ ഒരു ഷർട്ടും ലുങ്കിയും തല തോർത്താൻ ഒരു തോർത്തും കൊടുത്തു.വസ്ത്രം മാറി വന്നപ്പോൾ കഴിക്കാൻ കഞ്ഞി കൊടുത്തു. അവൾ അത് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അയാൾ അവളെ നീരീക്ഷിച്ചു. ഒരു 15 വയസ്സേ കാണൂ അവൾക്ക്. കുലീനത്വം ഉള്ള മുഖവും ശരീരഭാഷയും. നീല നിറമുള്ള കണ്ണുകൾ. കൈ മുറിഞ്ഞ് ചോര പൊടിയുന്നുണ്ട്. കാട്ടിൽ വച്ച് എവിടെയെങ്കിലും വീണതായിരിക്കുമെന്ന് അയാൾ ഊഹിച്ചു.
"എവിടെയാ നീന്റെ വീട്?" ജീവൻ ചോദിച്ചു. മറുപടിയില്ല. "നീയെങ്ങനെ ഈ കാട്ടിൽ വന്നു പെട്ടു? നിനക്ക് ആരുമില്ലേ?" അവൾ അയാളെ ശ്രദ്ധിച്ചത് പോലുമില്ല. കുറേ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വരാൻ തുടങ്ങി. ഇറക്കിവിടാനാണ് അയാൾക്ക് തോന്നിയത്. എങ്കിലും അയാൾ ക്ഷമിച്ചു. രാവിലെ പറഞ്ഞു വിടാമെന്ന് കരുതി. അവളോട് കിടന്നോളാൻ പറഞ്ഞ് ജീവൻ മുറിയിലേക്ക് പോയി. രാവിലെ മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണം കാരണം അയാൾ വേഗം ഉറങ്ങിപ്പോയി.
രാവിലെ എണീറ്റ് നോക്കിയപ്പോൾ അവൾ പോയിക്കഴിഞ്ഞിരുന്നു. തന്റെ സാധനങ്ങളൊന്നും മോഷണം പോയില്ല എന്നറിഞ്ഞപ്പോൾ അയാൾക്ക് സമാധാനമായി. പതിവ് പോലെ തന്റെ കൃഷിയിടങ്ങളിലേക്ക് അയാൾ ഇറങ്ങി. തിരക്കുകളിലും അയാളുടെ മനസ്സിൽ അവൾ തന്നെയായിരുന്നു. രാത്രി ഈ കാടിനുള്ളിൽ ഒറ്റയ്ക്ക് അവളെങ്ങനെ എത്തി? രാവിലെ അവൾ എങ്ങോട്ട് പോയി?
കൃഷി പണികൾ മാറ്റിവെച്ച് അയാൾ അവളെ തിരയാൻ തീരുമാനിച്ചു. ചുറ്റുമുള്ള കാട്ടിലൂടെയും അരുവി പ്രദേശങ്ങളിലൂടെയും അയാൾ അവളെ തേടി നടന്നു. പട്ടിയും കൂടെയുണ്ട്. ഒടുവിൽ, കാട്ടിനുള്ളിൽ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അയാൾ അവളെ കണ്ടു. അവൾ ഒരു കല്ലിന്റെ മുകളിൽ ഇരിക്കുന്നു, കാലുകൾ ആട്ടിക്കൊണ്ട്.
"എന്താ, ഇവിടെ?" ജീവൻ ചോദിച്ചു.
അവൾ അയാളെ നോക്കി, ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നീട്, മന്ദഹാസത്തോടെ, "എനിക്ക് ഇവിടെ ഇഷ്ടമാണ്."
"നീ എവിടുന്ന് വരുന്നു? നിന്റെ വീട് എവിടെ?"
അവൾ തല തിരിച്ച് ദൂരെയുള്ള മലഞ്ചെരിവിലേക്ക് കാണിച്ചു.
"അവിടെ."
എന്നാൽ ആ ദിശയിൽ വീടുകളൊന്നുമില്ല, മരങ്ങൾ മാത്രം.
ഈ പെൺകുട്ടി രഹസ്യങ്ങളുടെ ഒരു കലവറ ആണെന്ന് ജീവന് തോന്നി. പക്ഷേ, അവളെ ആ കാട്ടിൽ തനിച്ചാക്കാൻ അയാൾക്ക് മനസ്സ് വന്നില്ല. "നീ എന്റെ കൂടെ വരുന്നോ?" അയാൾ ചോദിച്ചു. "എനിക്ക് സഹായം ആവശ്യമുണ്ട്, കൃഷിയിൽ." അവൾ അയാളെ മുഖമുയർത്തി നോക്കി. പിന്നെ പതുക്കെ തലയാട്ടി.
അയാൾ അവൾക്ക് "മേഘ" എന്ന് പേരിട്ടു. അവൾ ജീവനെ കൃഷിയിൽ സഹായിക്കാൻ തുടങ്ങി. അവർ ഒരുമിച്ച് പയറ് നട്ടു, മരം കയറി, പുല്ല് മുറിച്ചു. മേഘ സംസാരിക്കുന്നത് വിരളമാണ്, പക്ഷേ അവളുടെ കണ്ണുകൾ ഒരുപാട് സംസാരിക്കുന്നതായി ജീവന് തോന്നി. അവളോട് വല്ലാത്തൊരു ആത്മബന്ധം അയാൾക്ക് അനുഭവപ്പെട്ടു. ഏത് നേരവും അവർ ഒരുമിച്ചാണ് ഇപ്പോൾ. പട്ടിക്കും ഇപ്പോൾ ജീവനേക്കാൾ ഇഷ്ടം മേഘയോടാണ്. അവർ മൂന്ന് പേരും ഒഴിവ് നേരം മുഴുവൻ ആ വലിയ മരത്തിന്റെ ചുവട്ടിലാണ് ചെലവഴിക്കാറ്. അവിടെ ഇരുന്ന് അവർ കഥകൾ പറയും, പാട്ടുകൾ പാടും. ജീവന്റെ തമാശകൾ മേഘയ്ക്ക് ഒരുപാട് ഇഷ്ടമാണ്. അവൾ ചിരിക്കുന്നത് കാണാൻ അയാൾക്കും.
"നിങ്ങൾക്ക് ഒറ്റയ്ക്കുള്ള ജീവിതം ഇഷ്ടമാണോ?" ഒരു ദിവസം, മേഘ ജീവനോട് ചോദിച്ചു.
ജീവൻ ചിരിച്ചു. "മുമ്പ് ഇഷ്ടമായിരുന്നു. ഇപ്പോൾ... അല്ല."
മേഘയുടെ മുഖത്ത് ഒരു പ്രകാശം തെളിഞ്ഞു. അവൾ പതുക്കെ ചിരിക്കാൻ തുടങ്ങി.
കാലങ്ങൾ കടന്നു. മേഘ ജീവന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. പക്ഷേ, അവളിൽ അസാധാരണമായ എന്തോ ഉണ്ടെന്ന് ജീവന് തോന്നിക്കൊണ്ടിരുന്നു. ചിലപ്പോൾ, അവൾ കാട്ടിലെ മരങ്ങളുമായി മന്ത്രിക്കുന്നതായി തോന്നും. ചില രാത്രികളിൽ, അവൾ അദൃശ്യയാകുകയും കാടിന്റെ ഇരുട്ടിൽ നിന്ന് അവളുടെ മധുരമായ പാട്ട് കേൾക്കാനാകുകയും ചെയ്യും. അപൂർവമായ ഒരു സുഗന്ധം ഉണ്ട് അവൾക്ക്. അവൾ നടുന്ന തൈകൾ ഒക്കെ വേഗത്തിൽ വളരുന്നതായി ജീവൻ ശ്രദ്ധിച്ചു. പക്ഷികളും ശലഭങ്ങളും മൃഗങ്ങളും അവളോട് ചേർന്നിരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. അവൾ ഇരിക്കുമ്പോൾ ആ വലിയ മരത്തിനു ഒരു പ്രത്യേക ചൈതന്യം ഉള്ളതായി ജീവന് തോന്നി.
ഒരു രാത്രി, മേഘ ജീവന്റെ മുമ്പിൽ നിന്നു. അവളുടെ പ്രകാശ പൂർണ്ണമായ കണ്ണുകൾ നിറഞ്ഞിരുന്നു.
"എനിക്ക് പോകണം," അവൾ പറഞ്ഞു.
"എന്നാൽ ഞാൻ നിന്നോടൊപ്പമുണ്ടാകും. ഓരോ മഴത്തുള്ളിയിലും, കാറ്റിലും, പൂവിന്റെ സുഗന്ധത്തിലും."
ജീവന് ഒന്നും മനസ്സിലായില്ല. അയാൾ അവളെ കെട്ടിപ്പിടിച്ചു. പക്ഷേ, അവന്റെ കൈകളിലൂടെ അവൾ പൊടിയായി ചിതറി. ജീവൻ നിസ്സഹായനായി നിലവിളിച്ചു.
വർഷങ്ങൾ കടന്നു പോയി. ഇപ്പോൾ മഴ പെയ്യാറില്ല. ഒരു ചെറു കാറ്റ് പോലും വീശാറില്ല. എങ്ങും വരണ്ട കാലാവസ്ഥ. അവളെ ഇനിയെന്നെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ അയാൾ ജീവിതം തള്ളി നീക്കി. വരണ്ട നിലത്ത് വിത്തുകൾ പാകി, ജീവൻ മഴയെ കാത്തിരുന്നു.
ഒരു ദിവസം ജീവൻ തന്റെ കൃഷിയിടത്തിൽ നിൽക്കുമ്പോൾ ഒരു നനവ് അയാളുടെ മുഖത്ത് അനുഭവപ്പെട്ടു. മഴത്തുള്ളികൾ അയാളുടെ കവിൾത്തടങ്ങളിലൂടെ ഒഴുകി. വർഷങ്ങൾക്ക് ശേഷമുള്ള മഴ. പരിചിതമായൊരു മധുരസ്പർശം പോലെ തണുത്ത ഒരു കാറ്റ് ജീവനെ പൊതിഞ്ഞു. അയാൾ കണ്ണുകൾ അടച്ചു.
“മേഘ…”
അവൾ തന്നോട് ചേർന്ന് നിൽക്കുന്നത് പോലെ ജീവന് തോന്നി.
തന്റെ കാതിൽ മന്ത്രിക്കുന്നത് പോലെ…
“നിന്നെ വിട്ട് എനിക്കെവിടെയും പോകാനാവില്ല ജീവൻ…നിന്റെ വിയർപ്പിലും, ശ്വാസത്തിലും, നീ വിതച്ച ഓരോ വിത്തിലും എന്നും നിന്റെ കൂടെ ഞാനുണ്ട്...”
അയാൾ തന്റെ കൃഷിയിടത്തിലേക്ക് നോക്കി. അവിടെ ആ ചെടികൾക്കിടയിൽ നിന്ന് മേഘ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി ജീവന് തോന്നി. കണ്ണുനീർ അയാളുടെ കാഴ്ചയെ മറച്ചു.
ദൂരെ, ആ വലിയ മരത്തിന്റെ ചുവട്ടിൽ, അപൂർവ സുഗന്ധമുള്ള ഒരു ചെറിയ പൂവ് പൊട്ടി വിടർന്നിരുന്നു.
നീല നിറം…മേഘയുടെ കണ്ണുകൾ പോലെ…